അങ്കമാലി : ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ സമരം ചെയ്യുന്ന നഴ്‌സുമാരുടെ പ്രതിനിധികളും ആശുപത്രി മാനേജ്മെൻ്റും തമ്മിൽ നടന്ന ചർച്ച അലസി പിരിഞ്ഞുവെന്ന പ്രചരണം ദുരുദ്ദേശപരമാണെന്ന് ആശുപത്രി മാനേജ്മെൻ്റ് പ്രസ്താവിച്ചു.
കേരള സർക്കാർ ഇക്കഴിഞ്ഞ മാർച്ച് 6 ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള അടിസ്ഥാന വേതനം ആശുപത്രിയിൽ ജോലി ചെയ്യുന്ന സീനിയർ നേഴ്‌സുമാർക്ക് ലഭിക്കുന്നുണ്ടെന്ന് സമര സമിതി പ്രതിനിധികളെ ബോധ്യപ്പെടുത്തി.
ഇത് എല്ലാവർക്കും നൽകുന്നതിന് മാനേജുമെൻ്റ് തയ്യാറാണെന്നും സമരസമിതിയെ അറിയിച്ചിട്ടുണ്ട്.
തുടർന്നും ജീവനക്കാർക്ക് എതിർപ്പുകൾ ഉണ്ടെങ്കിൽ അതേ കുറിച്ചും ഫെയർ വേതനത്തെ കുറിച്ചും ചർച്ച ചെയ്യുന്നതിനുള്ള സന്നദ്ധതയും അറിയിച്ചു കഴിഞ്ഞു.
തികച്ചും സൗഹാർദ്ദ അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നത്.
സമരസമിതിയെ പ്രതിനിധീകരിച്ച് മോൻസി ജോൺ, സിബിമോൾ എൻ വി, തോമസ് വർഗ്ഗീസ് എന്നിവരും എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ ആൻ്റോ ചേരാംതുരുത്തി ,ഫിനാൻസ് ഓഫീസർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ ,ഐ കോ അഡ്മിനിട്രേറ്റർ ജോളി, ലിസ്സി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, അഡ്വ.ജോയിസ്, ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ജോയിൻ്റ് ഡയറക്ടർ ഫാ. വർഗ്ഗീസ് പൊന്തേംപിള്ളി, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
